Editorial
മുനന്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും.
ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുന്പ് ഈ മതനിയമത്തിൽ പെട്ടുപോയ മുനന്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനന്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്.
മുനന്പത്തെ ജനങ്ങൾ പണംകൊടുത്തു വാങ്ങിയതും, അതു വഖഫ് ഭൂമിയല്ലെന്ന് അവർക്കത് കൊടുത്ത ഫാറൂഖ് കോളജ് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതി അനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തത്. ഇതു വഖഫ് ആണോ അല്ലയോ എന്നതിൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതു വഖഫല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ നിരീക്ഷിച്ചിരുന്നു.
വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും കോടതിക്കു പരാമർശിക്കേണ്ടിവന്നിരുന്നു. ഇതിനെതിരേ വഖഫ് ബോർഡിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും അപ്പീലിൽ ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇനി നിർണായകം. മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനന്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയത്? എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത്? എത്ര കോടതികളെയാണ് നിസഹായരാക്കിയത്? എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത്? കേരളത്തിൽപോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ?
യഥാർഥ മുതവല്ലി (കൈവശക്കാരൻ)യായ ഫാറൂഖ് കോളജ് മുനന്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാൽ വഖഫ് ബോർഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഉമീദിൽ വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രശ്നം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിക്കു മുന്നിലും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന് ബോർഡ് അവകാശപ്പെട്ടിരുന്നു. ചുമ്മാ അവകാശപ്പെട്ടാൽ മതി; ഒരു രേഖയും വേണ്ട. 1954ലെ വഖഫ് നിയമത്തിൽ കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. ഈ നിയമം ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ മുനന്പത്തുകാരുടെ ജീവിതം ഈ മതനിയമത്തിന്റെ കാരുണ്യത്തിലായി. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും സാധ്യമല്ലാത്ത ഈ വകുപ്പുകൾ എങ്ങനെ നമ്മുടെ രാജ്യത്തു പാസാക്കി എന്നത് രാഷ്ട്രമീമാംസകർ ഗവേഷണം നടത്തേണ്ടതാണ്.
കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രിതന്നെ പറഞ്ഞത്, “സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്” എന്നാണ്. അതേ അവസ്ഥയിലാണ് മുനന്പത്തെ മനുഷ്യർ. മുനന്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ? സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?
ഇസ്ലാമോഫോബിയ പലരും വളർത്തുന്നുണ്ടാകും. പക്ഷേ, അതു നിർമിച്ചെടുത്തതും കേടുകൂടാതെ സൂക്ഷിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണ്. ഇന്ത്യയിലെ അതിന്റെ ഈറ്റില്ലങ്ങളിൽ ഒന്ന് വഖഫ് നിയമവും അതിന്റെ വെട്ടിപ്പിടിത്ത ഭേദഗതികളുമാണ്. അതാണ് ബോർഡ് കുറ്റബോധമേതുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു മതേതര-ജനാധിപത്യ നിയമ വ്യവസ്ഥയിലും സാധ്യമല്ലാത്ത വകുപ്പുകളുമായി ബോർഡ് ഇരുളിന്റെ മറവിലെത്തുന്പോൾ മുനന്പത്തുകാർ പേടിക്കാതിരിക്കുമോ? 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനന്പത്തുകാർക്ക് അനുകൂലമായിരുന്നു.
1950ൽ ഫാറൂഖ് മാനേജ്മെന്റിനു നൽകിയ എൻഡോവ്മെന്റ് ആധാരം വഖഫ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ഇടപാടു നടന്ന് 69 വർഷത്തിനുശേഷം മുനന്പം ഭൂമി അവകാശപ്പെട്ട് വഖഫ് ബോർഡ് നടത്തിയ ഏകപക്ഷീയ വിജ്ഞാപനം സർക്കാരും കോടതിയും പരിശോധിക്കേണ്ടതാണെന്നുമായിരുന്നു വാദം. മുനന്പത്തേതു വഖഫ് സ്വത്തല്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, മതപ്രീണനക്കാർ സൃഷ്ടിച്ച വഖഫ് വകുപ്പുകൾ അങ്ങേയറ്റം മനുഷ്യവിരുദ്ധവും പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനുപോലും കുരുക്കഴിക്കാൻ ബുദ്ധിമുട്ടുള്ളതുമായിപ്പോയി. വിറ്റവരെയും വാങ്ങിയവരെയും തല്ലിയോടിച്ച് സ്വത്തു തട്ടിയെടുക്കുന്നവർക്കു നിയമ പരിരക്ഷ കൊടുക്കുന്ന നിയമം!
വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണം. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനന്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല.
Editorial
പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും.
16-ാം നിയമസഭ, 24-ാമതു മുഖ്യമന്ത്രി; കേരളം ഇന്നു പുതിയൊരു ചുവടു വയ്ക്കുകയാണ്. 21 മന്ത്രിമാരുള്ള ടീം വി.ഡി. സതീശന് വിജയാശംസകൾ! നല്ലൊരു ഭരണത്തിനും മാറ്റത്തിനും ഉചിതമെന്നു ജനം തീരുമാനിച്ചവരാണ് അധികാരമേൽക്കുന്നത്. പ്രതിപക്ഷത്തുള്ളവരെയും ജനം തെരഞ്ഞെടുത്തതാണ്.
മാറ്റത്തിനായി അക്ഷമരായ മലയാളികളോട് ഇരുകൂട്ടർക്കുമുണ്ട് ഉത്തരവാദിത്വം. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും. സദ്ഭരണമെന്നത് തങ്ങളുടെ പാർട്ടിക്കോ താത്പര്യങ്ങൾക്കോ മതത്തിനോ ജാതിക്കോ സമുദായത്തിനോ വേണ്ടി മാത്രമുള്ളതല്ലെന്ന് ജനങ്ങൾ ഉൾപ്പെടെ ചിന്തിക്കണം.
ഇടുങ്ങിയ താത്പര്യങ്ങളും പുത്തൻ കേരളവും ഒരേസമയം സാധ്യമല്ല. നിയുക്ത മുഖ്യമന്ത്രിക്ക് നിലപാടുകളുണ്ടെന്ന സാക്ഷ്യപത്രം കൊടുത്തവർ ഒപ്പമൊരു ചങ്ങലയും കൊടുക്കരുത്. പ്രവർത്തിക്കാൻ അനുവദിക്കണം. പുത്തൻ കേരളത്തിനായി മുഖ്യമന്ത്രിക്കൊപ്പം നമുക്കും സത്യപ്രതിജ്ഞ ചെയ്യാം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇന്നലെ വൈകുവോളം പുതിയ സർക്കാരിനെയും മന്ത്രിമാരെയും സംബന്ധിച്ച ചർച്ചകളായിരുന്നു. വർഗീയതയുടെ ആക്രോശങ്ങളും സജീവമായിരുന്നു. ഇപ്പോൾ ആരും അതിനത്ര വിലകൊടുക്കാത്തതിനാൽ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്നത് ആശ്വാസമായി.
ഏതായാലും എല്ലാവരെയും ഒരുവിധം അനുനയിപ്പിച്ച് മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറാൻ വി.ഡി. സതീശനു കഴിഞ്ഞു. അതിരുവിട്ട വീതംവയ്പു-വിലപേശൽ രാഷ്ട്രീയം യുഡിഎഫിന്റെ ജനിതക വൈകല്യമാണ്. പുറത്തുനിന്നുള്ള സമ്മർദങ്ങളും അതിന്റെ ഫലമാണ്.
അതേസമയം, സ്ഥാനാർഥിത്വത്തിലെന്നപോലെ മന്ത്രിസഭയിലും സ്ത്രീകളുടെയും ദളിതരുടെയും പ്രാതിനിധ്യം കുറയുന്നത്, ഇടതു-വലതു സർക്കാരുകളുടെ നീതി-തുല്യത-സംവരണ പ്രസംഗങ്ങളിലെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. അതിപ്പോഴുമുണ്ട്. താരതമ്യേന മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന വ്യാഖ്യാനം ന്യായീകരണത്തിനപ്പുറം പുരോഗമനപരമല്ല. സർക്കാരെന്നതു മന്ത്രിസ്ഥാനങ്ങൾ മാത്രമല്ലെന്ന ബോധ്യത്തോടെ മറ്റ് നയരൂപീകരണ സ്ഥാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
പ്രതിപക്ഷത്തും തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. പിണറായി വിജയന്റെ പ്രതിപക്ഷനേതാവ് സ്ഥാനത്തോടും എം.വി. ഗോവിന്ദന്റെ സിപിഎം സെക്രട്ടറി സ്ഥാനത്തോടും പാർട്ടിയിൽ വിയോജിപ്പുണ്ടായി. പക്ഷേ, അത്തരം പാർട്ടിക്കാര്യങ്ങൾ നിയമസഭയെയോ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതു പാർട്ടിയും എൽഡിഎഫുമാണ്.
അതുപോലെ മൂന്ന് എംഎൽഎമാരുമായി ബിജെപിയും നിയമസഭയിലെത്തുന്നത് ശക്തമായ പ്രതിപക്ഷത്തിന്റെ അടയാളമാകണം. കേന്ദ്ര അവഗണനയെന്നതിനു പകരം കേന്ദ്രപരിഗണനയുടെ കാലമാണ് ഇനിയുള്ളതെന്ന് ഉറപ്പിക്കാൻ അവർക്കു കഴിയട്ടെ. അതേസമയം, സർക്കാർ അധികാരത്തിലെത്തുന്നതിനുമുന്പ് സർക്കാരിനെതിരേ സമരം നടത്തിയതുപോലുള്ള അസംബന്ധങ്ങളിലൂടെ ബിജെപി അപഹാസ്യരാകരുത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മഹിളാമോർച്ചയുടെ സമരം. ഇത്തരം മണ്ടത്തരങ്ങൾ പാർട്ടിയെക്കുറിച്ച് നിഷേധാത്മക മുൻവിധിയുണ്ടാക്കുന്നതാണ്. ക്രിയാത്മക പ്രതിപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും സർക്കാരിന്റെ ഓഡിറ്ററുമാണെന്ന് തിരിച്ചറിയണം.
കോൺഗ്രസ് മന്ത്രിമാരുടെ ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകളും വിശകലനവും ഇന്നലെ തുടങ്ങിയിട്ടുണ്ട്. ജനം വോട്ടു ചെയ്തത് ഗ്രൂപ്പുകൾക്കല്ലെന്ന് ഇനിയും മനസിലാക്കാത്ത നേതാക്കളുണ്ടെങ്കിൽ പാർട്ടിക്കും സർക്കാരിനും ബാധ്യതയാണ്. അതേസമയം, അത്തരം ഗ്രൂപ്പ് സമ്മർദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൂപ്പ് താത്പര്യങ്ങളുടെ സംശയനിഴലിലും നേതൃസ്ഥാനത്തു മറ്റു നേതാക്കളെ നിർത്താതിരിക്കാൻ ആ വാക്കുകൾക്കു കഴിയും. മാത്രമല്ല, മന്ത്രിമാരെ ഗ്രൂപ്പുതിരിച്ചല്ല കാണുന്നതെന്ന സൂചന ക്രിയാത്മകവുമാണ്. പക്ഷേ, കോൺഗ്രസിന്റെ കാര്യത്തിൽ ജനങ്ങൾക്കു ഗ്രൂപ്പുസംശയങ്ങളുണ്ട്. പ്രലോഭനങ്ങളുണ്ടാകുന്പോൾ, ഗ്രൂപ്പുകൾക്കുവേണ്ടി സമയം ചെലവഴിക്കാനല്ല ജനം വിളിച്ചുവരുത്തിയതെന്ന് ഓരോ മന്ത്രിയും എംഎൽഎമാരും ഓർമിക്കേണ്ടതാണ്.
സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ നവകേരള വിളംബരമാകട്ടെ. ഈ നാടിനെ യഥാർഥ നന്പർ വൺ ആക്കാനുള്ള തുടക്കം. മുഖ്യമന്ത്രിക്കും സംഘത്തിനുംമേൽ വയ്ക്കപ്പെട്ടിരിക്കുന്നത് പ്രതീക്ഷകളാണ്; ഭാരമല്ല. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസുകൾ, ആർഎസ്പി, സിഎംപി, കെഡിപി പാർട്ടികൾക്കും ആർഎംപിക്കും സ്വതന്ത്രർക്കും മികച്ച ഭരണത്തിലൂടെ ജനമനസിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തുള്ളവരുടെയും ചിറകിൽ കുതിക്കട്ടെ കേരളം.
Editorial
സന്ധ്യയായി, ഉഷസായി 11-ാം ദിവസം; ഒടുവിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നു. വി.ഡി. സതീശൻ! എന്തൊരാശ്വാസം! നമുക്കൊരു മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുന്നു. തിങ്കളാഴ്ച സത്യപ്രതിജ്ഞ. അവകാശമുന്നയിച്ച മൂന്നിലൊരാൾ മുഖ്യമന്ത്രിയായി എന്നതിനൊപ്പം പ്രധാനമാണ് അനിഷേധ്യരായ രണ്ടു നേതാക്കൾ പാർട്ടിയുടെ കെട്ടുറപ്പിനും പ്രതിച്ഛായയ്ക്കുംവേണ്ടി ത്യാഗത്തിനു തയാറായത്. മേയ് നാലിനു ജനം സമ്മാനിച്ച ചരിത്രവിജയത്തിന്റെ ആരവമടങ്ങുംമുന്പ് തുടങ്ങിയ തർക്കമാണ് ഇന്നലെ ഒത്തുതീർപ്പിലായത്.
പത്മവ്യൂഹത്തിൽ കുടുങ്ങിയ ഹൈക്കമാൻഡ് വിയർത്തൊലിച്ച് പുറത്തു കടന്നെന്നും പറയാം. വൈകിയ വേളയിലെങ്കിലും ഭരണം തുടങ്ങി വോട്ട് ചെയ്തവരോടു നീതി പുലർത്തുക. ഗ്രൂപ്പുകൾ പാർട്ടിയിൽ ലയിച്ചാൽ കോൺഗ്രസിനു കൊള്ളാം. ആലങ്കാരികമായി പറഞ്ഞാൽ, ജനത്തിന്റെ ഭൂരിപക്ഷ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു. എംഎൽഎമാരും പാർട്ടി നേതാക്കളും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കം മാറ്റിവയ്ക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർബന്ധിതമായി.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇന്നലെ ഉച്ചയോടെ എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി രണ്ടോ മൂന്നോ വാക്യത്തിൽ ഒതുക്കി. സമൂഹമാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന സൂചന ഹൈക്കമാൻഡ് നൽകിയിരുന്നെങ്കിലും അണികളുടെയും ജനങ്ങളുടെയും പ്രതികരണം രൂക്ഷമായതോടെ തീരുമാനം നീണ്ടുപോയി. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിനു ചുവട്ടിൽ വി.ഡി. സതീശനെ പിന്തുണച്ച് ലക്ഷത്തിലേറെ പ്രതികരണങ്ങളാണുണ്ടായത്.
ഘടകകക്ഷികളുടെ താത്പര്യങ്ങളും പരിഗണിച്ചു. വിജയിച്ചാലും പാർട്ടിയെ ദുർബലമാക്കിയേക്കാവുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതിലും പാർട്ടി ജാഗ്രത പാലിച്ചു. ഒടുവിൽ പ്രഖ്യാപനമുണ്ടായി. പരിമിതികളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ അനിവാര്യ പരിഹാരമായ ഭൂരിപക്ഷഹിതമാണ് നടപ്പായിരിക്കുന്നത്. പക്ഷേ, വിയോജിച്ചവരെയും മാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം. അന്തസായ പ്രതികരണമാണ് കെ.സി. വേണുഗോപാൽ നടത്തിയത്.
വി.ഡി. സതീശനെ അഭിനന്ദിച്ചും പാർട്ടി വിധേയത്വം ആവർത്തിച്ചുമുള്ള മാന്യമായ പ്രതികരണത്തിന് ഒട്ടും താമസമുണ്ടായില്ല. എത്ര പരിഭവമുണ്ടെങ്കിലും രമേശ് ചെന്നിത്തലയ്ക്കും പാർട്ടിയെ ധിക്കരിച്ച പാരന്പര്യമില്ല. മുറിവുകൾ ഉണക്കേണ്ടിവരും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണവും പക്വതയോടെയായിരുന്നു. ചെന്നിത്തല പ്രിയങ്കരനായ നേതാവാണെന്നും കെ.സി. വേണുഗോപാൽ തനിക്ക് പൂർണ പിന്തുണ നൽകിയെന്നും പറഞ്ഞ അദ്ദേഹം ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ടീമായി പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങളിൽ കോൺഗ്രസിനു പഠിക്കാനേറെയുണ്ട്. നീണ്ടകാലം അധികാരമില്ലാതിരുന്നിട്ടും കിട്ടിയ അവസരത്തിൽ നേതാക്കൾ തങ്ങളുടെ വ്യക്തിതാത്പര്യങ്ങൾ പുറത്തെടുത്തു. നേതാക്കളും പരോക്ഷമായി പങ്കെടുത്ത തെരുവ്-സമൂഹമാധ്യമ തർക്കമൊക്കെ ജനാധിപത്യത്തിന്റെ സൗന്ദര്യവും വിസ്മയവുമായി വിഴുങ്ങാൻ എല്ലാവരെയും കിട്ടിയെന്നു വരില്ല.
തർക്കങ്ങൾക്കും ജനാധിപത്യത്തിൽ ഇടമുണ്ടെന്നു വാദിക്കുന്നവർക്ക് അതിനു പരിധിയുമുണ്ടെന്നു മനസിലായില്ല. ഇതു കേരളത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും ബിജെപിക്കെതിരേ പൊരുതാൻ ശ്രമിക്കുന്ന ഇന്ത്യാ മുന്നണിയുടെ നേതൃസ്ഥാനത്തുള്ള കോൺഗ്രസിനെ രാജ്യമൊട്ടാകെ ബാധിക്കുമെന്നും മനസിലായില്ല. സ്വന്തം എംഎൽഎമാരിൽനിന്ന് ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇത്ര ക്ലേശിക്കുന്നവർ ഒരു രാജ്യമെങ്ങനെ ഭരിക്കുമെന്ന പരോക്ഷചോദ്യം അന്തരീക്ഷത്തിലുണ്ട്.
ഡൽഹിയിൽ ചർച്ച നടത്തിയവർക്കായിരുന്നില്ല, ജനങ്ങളുമായി നേരിട്ടിടപെടുന്ന പ്രാദേശികനേതാക്കൾക്കാണ് വോട്ടർമാരുടെ ചോദ്യങ്ങൾക്കു മുന്നിൽ തലകുനിക്കേണ്ടിവന്നത്. കുറച്ചുകാലമായി പാർട്ടിയുടെ കേരള ഘടകത്തിൽ ഗ്രൂപ്പില്ലായിരുന്നത് അധികാരമില്ലാതിരുന്നതുകൊണ്ടാണ് എന്ന തോന്നലുണ്ടായിട്ടുണ്ട്. ഗ്രൂപ്പുകളെ പ്രീണിപ്പിക്കുകയും അനുനയിപ്പിക്കുകയും ചെയ്ത് പരിഹാരമുമുണ്ടാക്കുന്ന നേതൃത്വത്തിന്റെ ദൗർബല്യം വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയെ ദുർബലമാക്കിയിട്ടുണ്ട്.
വോട്ടർമാരെയോ യുഡിഎഫിലെയോ ഇന്ത്യമുന്നണിയിലെയോ മറ്റു കക്ഷികളെയോ അല്ല, സ്വന്തം പാർട്ടിയിലാണ് കോൺഗ്രസ് ആദ്യം അച്ചടക്കവും ഐക്യവുമുണ്ടാക്കേണ്ടത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗീയതയ്ക്കെതിരേ എന്തെങ്കിലും ചെയ്യാനാവുന്നത് കോൺഗ്രസിനാണെന്നു കരുതുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട്. അവർക്കു തെറ്റു പറ്റിയെന്ന് തോന്നരുത്. മുറിവേറ്റ ഗ്രൂപ്പ് വികാരങ്ങൾ ഭരണത്തെ ബാധിക്കുന്നില്ലെന്ന് കോൺഗ്രസും യുഡിഎഫും ഉറപ്പാക്കണം.
ബഹുമാനപ്പെട്ട നിയുക്ത മുഖ്യമന്ത്രീ, തെരഞ്ഞെടുപ്പിനേക്കാൾ, 11 ദിന മുഖ്യചർച്ചകളേക്കാൾ കഠിനമാണ് വരാനിരിക്കുന്ന ദിവസങ്ങൾ. പ്രതീക്ഷകളുടെ അമിതഭാരമുണ്ട്. ഉൾപാർട്ടി പ്രതിസന്ധികളെയും മത-സാമുദായിക ഭഗ്നാശരെയും കുടഞ്ഞുകളയുന്നത് എളുപ്പമല്ലെന്നേയുള്ളൂ. മതമല്ല, മതമല്ല, മതേതരത്വമാകണം മുഖ്യം. ഭരണയന്ത്രം ഉടൻ കുതിക്കണം. മഴക്കാലത്തിന്റെയും അധ്യയനവർഷത്തിന്റെയും പടിവാതിൽക്കലാണ് കേരളം.
മുന്നൊരുക്കങ്ങളുടെ സമയമാണ് നഷ്ടപ്പെട്ടതെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രകടിപ്പിച്ച വീര്യവും നിശ്ചയദാർഢ്യവുമൊക്കെ അഴിമതിക്കും മയക്കുമരുന്നിനും വന്യജീവി-തെരുവുനായ ആക്രമണത്തിനും ജനദുരിതങ്ങൾക്കുമെതിരേയുള്ള പോരാട്ടത്തിലും ഉണ്ടാകണമെന്നു സഹപ്രവർത്തകരെ ഓർമിപ്പിക്കണം. സദ്ഗുണങ്ങളെ കൈവിടില്ലെന്നു നിർബന്ധമുണ്ടെങ്കിൽ സദ്ഭരണം സാധ്യമാണ്.
എൽഡിഎഫ് സർക്കാരിനെതിരേയുള്ള ജനരോഷത്തിന്റെ കാരണങ്ങൾ എല്ലാ ഭരണകൂടങ്ങൾക്കും ബാധകമാണ്. കോൺഗ്രസിനു വോട്ടു ചെയ്ത പലർക്കും കഴിഞ്ഞ ദിവസങ്ങളിലെ അധികാരത്തർക്കം കണ്ടപ്പോൾ വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട്. കഴിഞ്ഞതു കഴിഞ്ഞെന്നു വിചാരിക്കാൻ എല്ലാ നേതാക്കൾക്കും തോന്നിയാൽ നവകേരളമുണ്ടാകും. അല്ലെങ്കിൽ ജനം കാത്തിരിക്കും.
മുഖ്യമന്ത്രിപ്രഖ്യാപനത്തിനു പിന്നാലെ, ഇന്നലെ പിണറായി വിജയനെ സിപിഎം പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കുകയും ചെയ്തതോടെ പുതിയ നിയമസഭ സജീവമാകുമെന്നുറപ്പായി. കണ്ടുകണ്ടങ്ങിരിക്കെ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവും പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രിയുമാക്കിയത് ജനാധിപത്യത്തിനു മാത്രം സാധ്യമായ അറ്റകുറ്റപ്പണികളാണ്. അതിനിയുമുണ്ടാകും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും തങ്ങളുടേതായ അഭിപ്രായങ്ങളും രാഷ്ട്രീയവുമുണ്ട്.
പക്ഷേ, ഈ സംസ്ഥാനത്തിന്റെ പ്രശ്നങ്ങളെ അടിമുടി അറിയാവുന്ന രണ്ടുപേരും ക്രിയാത്മകമായി സഹകരിച്ചാൽ നമ്മുടെ പ്രതിസന്ധികൾ അവസരങ്ങളായി മാറുമെന്നതിൽ സംശയമില്ല. കേരളത്തിന് അതു മതി.
Editorial
ഭാഗികമായൊരു ലോക്ഡൗണിന്റെ ഓർമയിലേക്കു തള്ളിവിടുന്നതെങ്കിലും, ഇന്ധന ഉപയോഗത്തിലുൾപ്പെടെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പാലിക്കേണ്ടതാണ്. ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം നടത്തിയത്. കൊടുംവേനലിൽ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ അടുത്തിടെ കേരളത്തിൽ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന നിർദേശമുണ്ടായിരുന്നു. അത്രപോലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത യുദ്ധത്തിന്റെ ആഗോള പ്രതിസന്ധിയാണ് ഇന്ധനക്കടത്തിലുൾപ്പെടെ സംജാതമായിരിക്കുന്നത്. അതേസമയം, ഈ മുന്നറിയിപ്പ് ഇന്ധന വിലവർധനയുടെ മുന്നോടിയോ ന്യായീകരണമോ ആണെങ്കിൽ ജനദ്രോഹമാണ്.
വിദേശയാത്രകൾ ഒഴിവാക്കുക, വർക്ക് ഫ്രം ഹോം നടപ്പിലാക്കുക, ആഡംബരത്തിനായി സ്വർണം വാങ്ങിക്കൂട്ടാതിരിക്കുക, പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് അസംസ്കൃത എണ്ണവില ഉയരുകയും വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാവുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നതാണ് പ്രശ്നം. എണ്ണ-സ്വർണം ഇറക്കുമതി വിനിമയം ഡോളറിലാണ് നടത്തുന്നത്. എണ്ണ ഇറക്കുമതി ചെയ്യാതിരിക്കാനാകില്ല.
പക്ഷേ, ആഡംബരത്തിനും നിക്ഷേപത്തിനുമായുള്ള സ്വർണമെടുക്കൽ പരിമിതപ്പെടുത്തിയാൽ, കൂടുതൽ ഡോളർ പുറത്തേക്ക് ഒഴുകുന്നതു തടയാം. വ്യക്തികേന്ദ്രീകൃത ജീവിതം സുഖകരവും സൗകര്യപ്രദവുമെങ്കിലും ചെലവേറിയതാണ്. കാറുകളിൽ ഒന്നിലേറെ ആളുകൾ യാത്ര ചെയ്യുന്നതും അതു പ്രായോഗികമല്ലാത്തിടത്ത് ബസും ട്രെയിനും മെട്രോയും ഉൾപ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നതുമൊക്കെ ചെലവ് കുറയ്ക്കുകയും രാജ്യത്തിന്റെ സാന്പത്തിക സുരക്ഷയ്ക്കു ഗുണകരമാകുകയും ചെയ്യും. തദ്ദേശീയ ഉത്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതും വിദേശനാണ്യശേഖര ശോഷണത്തെ നിയന്ത്രിക്കും. ഇതു രാജ്യത്തോടുള്ള പ്രതിബദ്ധതയായി എല്ലാവരും കണക്കിലെടുക്കേണ്ടതാണ്.
വിദേശ വിനിമയശേഷിയെയും സാന്പത്തികസുരക്ഷയെയും യുദ്ധം കൂടുതലായി ബാധിക്കുമെന്ന നിരീക്ഷണം സർക്കാരിനുണ്ടായിരിക്കാം. അതല്ലെങ്കിൽ ഇപ്പോൾതന്നെ വർധിച്ചിരിക്കുന്ന അസംസ്കൃത എണ്ണവിലയുടെ ഭാരം, നികുതി കുറച്ചു പരിഹരിക്കാതെ ജനങ്ങളിലേക്കു കൈമാറാനുള്ള ഒരുക്കവുമാകാം. പക്ഷേ, ആഗോളവില കൂപ്പുകുത്തിയ കാലത്ത് ജനങ്ങൾക്ക് ഇളവൊന്നും കൊടുക്കാതെ നികുതി വർധിപ്പിച്ചുകൊണ്ടിരുന്ന സർക്കാരിന് വിലവർധനയുടെ പേരിൽ പെട്രോളിന്റെയും ഡീസലിന്റെയും ഗാർഹിക പാചകവാതകത്തിന്റെയും വില വർധിപ്പിക്കാൻ ന്യായീകരണമില്ല.
യുദ്ധം സർക്കാരിന്റെ ബാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, ജനങ്ങളുടെ ജീവിതച്ചെലവും ബാധ്യതകളും അതിലേറെ വർധിച്ചു. വരുമാനം കൂടിയിട്ടുമില്ല. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിൽനഷ്ടവുമൊക്കെ കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചുകഴിഞ്ഞു. ഇന്ധനവില വർധിപ്പിച്ചാൽ ഇനിയും കുതിച്ചുയരാനിരിക്കുന്ന ജീവിതച്ചെലവ് അവർക്കു യുദ്ധസമാനമാകും.
ദേശസ്നേഹം എന്നത് സൈനികരുടെ ത്യാഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പൗരന്മാരുടെ ഉത്തരവാദിത്വമുള്ള പെരുമാറ്റവും അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ഉൾക്കൊള്ളേണ്ട സമയമാണിത്. ഇത്തരം നിയന്ത്രണങ്ങളിലേക്കാണ് 12 വർഷംകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ വിമർശനം യുക്തിസഹമല്ല.
അങ്ങനെയാണെങ്കിൽ ലോകത്തെ ഏതാണ്ട് എല്ലാ ഭരണാധികാരികളും അവരുടെ രാജ്യത്തെ അത്തരമൊരു സാഹചര്യത്തിൽ എത്തിച്ചെന്നുകൂടി പറയേണ്ടിവരും. മാത്രമല്ല, അപക്വമതികളായ യുദ്ധകക്ഷികൾക്കു മുന്നിൽ അമിതാവേശവും എടുത്തുചാട്ടവും നടത്താത്ത നയതന്ത്രത്തിലൂടെ പരമാവധി ഇന്ധനം ഹോർമുസിലൂടെ കടത്തിക്കൊണ്ടുവന്ന രാജ്യമാണ് ഇന്ത്യ. ദുർവ്യാഖ്യാനങ്ങളെ ഭരണകൂട വിമർശനവുമായി ലയിപ്പിക്കുന്നത് പ്രതിപക്ഷ വിശ്വാസ്യതയിൽ വെള്ളം ചേർക്കുമെന്നും മറക്കരുത്.
ജനങ്ങൾ സ്വയം നിയന്ത്രണത്തിനു തയാറാകണം; സർക്കാർ ഇന്ധനവില വർധിപ്പിക്കുകയുമരുത്. ഈ രണ്ടു പ്രതിജ്ഞകൾ ഇന്നെടുത്താൽ നാളെ ഇരുട്ടിലാകില്ല. എണ്ണയൊഴിക്കാതിരുന്നാൽ യുദ്ധത്തീയണയ്ക്കാം. അവിടത്തെ യുദ്ധങ്ങളെ ഇവിടെ തോൽപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
Editorial
ഇന്ത്യൻ രാഷ്ട്രീയം, ഒരു തെരഞ്ഞെടുപ്പുവിജയാഘോഷത്തിൽ തെളിയണമെന്നില്ല. പക്ഷേ, പല തെരഞ്ഞെടുപ്പുകളെ ചേർത്തുവച്ചാൽ ജയപരാജയങ്ങൾക്കപ്പുറത്ത് ഭാവിയുടെ ചില സൂചനകൾ കാണാം. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്. ഒന്ന്, എല്ലാ പാർട്ടികളിലും പല വീര്യത്തിലെങ്കിലും ഏകാധിപതികൾ വർധിക്കുന്നു.
രണ്ട്, രാഷ്ട്രീയാവശ്യത്തിന് മനസുകളിലേക്കു കുത്തിവച്ച വർഗീയത പൊതു-സ്വകാര്യ സിരകളിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ടും ജനാധിപത്യ-മതേതര ഭരണഘടനയ്ക്കു കീഴിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. അന്ധരാക്കപ്പെട്ട പാർട്ടി വിധേയരും വിവിധ മതങ്ങളിലെ വർഗീയവാദികളും ഇതു സമ്മതിക്കില്ല.
പക്ഷേ, വിജയികളെ തീരുമാനിക്കുന്ന നിഷ്പക്ഷ വോട്ടർമാർ അറിയണം; ഇത്തരം ഗുണ്ടാരാജുകളിൽ തങ്ങളുടെ മക്കളുടെ ജീവിതവും ക്ലേശകരമായിരിക്കുമെന്ന്. ഇവിടെ ആൾദൈവങ്ങൾ വേണ്ട. തികഞ്ഞ ഏകാധിപതികളെക്കുറിച്ചല്ല, ഇവിടെ പറയുന്നത്. മേയ് നാലിന് അധികാരം നഷ്ടമായ പിണറായി വിജയൻ, മമത ബാനർജി എന്നിവർ മാത്രമല്ല, ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കേജരിവാൾ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ പലരും താൻപോരിമയുടെ ഉദാഹരണങ്ങളാണ്.
ജനാധിപത്യത്തിൽ ഇതു ചർച്ച ചെയ്യപ്പെടണം. ഇത്തരക്കാരെ, കർശനക്കാരായ രാഷ്ട്രീയക്കാരായതുകൊണ്ടാണെന്നും സ്വഭാവം നല്ലതാണെന്നുമൊക്കെ പറഞ്ഞ് ന്യായീകരിക്കുന്നവർ ഭീരുക്കളായ പാർട്ടി-സാംസ്കാരിക-സാഹിത്യ വിധേയരാണ്. ജനങ്ങൾക്ക് അതിന്റെ ആവശ്യമില്ല. 2011 വരെ മൂന്നര പതിറ്റാണ്ടിന്റെ തുടർഭരണം സിപിഎം പശ്ചിമബംഗാളിൽ നടത്തിയത് ജനക്ഷേമംകൊണ്ടല്ല.
പാർട്ടിയുടെ ഏകാധിപത്യ ഭരണംകൊണ്ടായിരുന്നു. പ്രാദേശിക നേതാക്കൾ നാട്ടുരാജാക്കന്മാരായിരുന്നു. പാർട്ടി ഗ്രാമങ്ങളിൽ പുറത്തുനിന്നെത്തുന്നവർപോലും നിരീക്ഷണവിധേയരായി. എതിർത്ത് വോട്ട് ചെയ്തെന്നു സംശയിക്കുന്നവരുടെ വീടുകൾ ചുട്ടു ചാന്പലാക്കി. നിരവധിപ്പേർ കൊല്ലപ്പെടുകയും ഗ്രാമങ്ങൾ വിട്ടോടുകയും ചെയ്തു.
‘ഗാംഗ്സ്റ്റർ സ്റ്റേറ്റ്: ദ റൈസ് ആൻഡ് ഫാൾ ഓഫ് സിപിഎം ഇൻ വെസ്റ്റ് ബംഗാൾ’ എന്ന പേരിൽ മാധ്യമപ്രവർത്തകനായ സൗർജ്യ ഭൗമിക് രചിച്ച പുസ്തകം, ബംഗാളിൽ 35 വർഷത്തെ ഭരണത്തിനിടെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ക്രൂരതകളും അടിച്ചമർത്തലുകളും ബൂത്ത് പിടിത്തവുമൊക്കെ വിവരിക്കുന്നു. എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാവായിരുന്ന രജത് ലാഹിരിയുടെ തുറന്നുപറച്ചിലുകളാണ് സൗർജ്യ എഴുതിയത്.
ഒരിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമണ്ഡലത്തിലും അജയ്യരായിരുന്ന എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും വെറും ഗുണ്ടായിസം വിപ്ലവമാണെന്നു തെറ്റദ്ധരിച്ച കമ്യൂണിസ്റ്റായിരുന്നു രജത് ലാഹിരി. ജ്യോതിബസു-ബുദ്ധദേബ് സർക്കാരുകളിൽ ധനമന്ത്രിയായിരുന്ന അശോക് മിത്രയുടെ ‘എ റെഫ്യൂജീസ് വ്യൂ’ എന്ന പുസ്തകത്തിൽ പാർട്ടി നേതാക്കളുടെ ധാർഷ്ട്യത്തെയും തെറ്റായ നയങ്ങളെയും തുറന്നുകാട്ടിയിരുന്നു.
മറ്റു പല നേതാക്കളും സിപിഎമ്മിന്റെ ഗുണ്ടാരാജിനെ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, കമ്യൂണിസം വിമർശനത്തെ സ്വീകരിക്കുന്നില്ല. ആ ധാർഷ്ട്യത്തിലാണ് 2006ൽ സിഗൂരിൽ കാർ ഫാക്ടറിക്കും 2007ൽ നന്ദിഗ്രാമിൽ കെമിക്കൽ ഹബ്ബിനുംവേണ്ടി ആയിരക്കണക്കിനേക്കർ കൃഷിഭൂമി കർഷകരിൽനിന്നു പിടിച്ചെടുക്കാനിറങ്ങിയത്. പാർട്ടി ഗുണ്ടകൾ രണ്ടിടത്തും അഴിഞ്ഞാടി. ഒടുവിൽ മൂന്നര പതിറ്റാണ്ട് സിപിഎം നശിപ്പിച്ച ബംഗാളിൽനിന്ന് മനുഷ്യർ ഇതര സംസ്ഥാനങ്ങളിലേക്ക് പണി തേടിയിറങ്ങി.
2018ൽ സിപിഎം ഭരണം അവസാനിച്ച ത്രിപുരയുടെ കഥയും ഏതാണ്ട് ഇതുപോലെതന്നെ. ബംഗാളിലെ ജനരോഷം മുതലെടുത്താണ് തൃണമൂൽ കോൺഗ്രസ് 2011ൽ അധികാരത്തിലെത്തിയത്. പക്ഷേ, സിപിഎമ്മിന്റെ ഏകാധിപത്യത്തിന്റെ മറ്റൊരു രൂപം മുഖ്യമന്ത്രി മമത ബാനർജിയിൽ തെളിഞ്ഞു. സിപിഎമ്മുകാർ ജീവനുംകൊണ്ടോടി. ലോക്കൽ-ബ്രാഞ്ച്-ഏരിയ കമ്മിറ്റി ഓഫീസുകളിൽ നേതാക്കളില്ലാതായി. പലതും കത്തിച്ചു.
ഗ്രാമങ്ങളിലും നഗരങ്ങളിലും സിപിഎം ഗുണ്ടകൾക്കു പകരം തൃണമൂൽ ഗുണ്ടകളെത്തി. അങ്ങനെ 2026 ആയി. മമതയുടെ ഗുണ്ടായിസം അവസാനിപ്പിച്ച് വ്യവസായവളർച്ചയും സമൃദ്ധിയും വാഗ്ദാനം ചെയ്ത് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു. ദരിദ്രരും നിരക്ഷരരുമടങ്ങുന്ന ജനം തങ്ങളെ മറ്റൊരു പരീക്ഷണശാലയിൽ കിടത്തിയിരിക്കുകയാണ്. പക്ഷേ, യുപി, ബിഹാർ ഉൾപ്പെടെ ബിജെപിയുടെ പല സംസ്ഥാനങ്ങളിലും ഈ വികസനമൊന്നും കാണാനില്ല!
ബംഗാളുമായി അത്ര താരതമ്യപ്പെടുത്താനാകില്ലെങ്കിലും കേരളത്തിലും രണ്ടാമൂഴത്തിലെത്തിയതോടെ പാർട്ടി സ്വജനപക്ഷപാതവും അഴിമതിയും ധൂർത്തും ഗുണ്ടായിസവും ഇരട്ടിയാക്കി. എസ്എഫ്ഐയും ഡിവൈഎഫ്ഐയും കാന്പസുകളിൽ ഉൾപ്പെടെ അഴിഞ്ഞാടി. 2017ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് “കടക്കൂ പുറത്ത്’’ എന്നു മുഖ്യമന്ത്രി പറഞ്ഞത്, കേരളം മറന്നിട്ടില്ല.
കോവിഡ്-പ്രളയകാലത്തെ സമയോചിത ഇടപെടലുകളിൽ ആകൃഷ്ടരായവർ 2021ൽ തുടർഭരണം കൊടുത്തെങ്കിലും അദ്ദേഹം ധാർഷ്ട്യത്തിന്റെ ആൾരൂപമായി മാറി. പ്രസംഗകരോടും അവതാരകരോടും മൈക്ക് ഓപ്പറേറ്റർമാരോടും മൈക്കിനോടും വരെ കാണിച്ചിട്ടുള്ള അസഹിഷ്ണുത ജനാധിപത്യവിരുദ്ധമായിരുന്നു. അംഗരക്ഷകൻ പ്രതിപക്ഷത്തെ തല്ലിച്ചതച്ചപ്പോൾ ‘രക്ഷാപ്രവർത്തന’മെന്ന ക്രൂരഫലിതം പറഞ്ഞു. ഒരു മന്ത്രിക്കെതിരേ പ്രതിഷേധിച്ചതു വധശ്രമമാക്കി.
നേതാക്കൾ ഭൃത്യരെപ്പോലെ നിന്നു. “കടക്കു പുറത്ത്” എന്ന് മുഖ്യമന്ത്രി ആക്രോശിക്കുന്പോൾ നിസഹായനായി ഇളിഭ്യച്ചിരിയോടെ നിൽക്കുകയായിരുന്നു അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി. ഇന്നും അതുതന്നെ സ്ഥിതി. പാർട്ടിക്കാർക്കു തുറന്നു പറയാനാകില്ലെങ്കിലും വോട്ടു ചെയ്യാനായി. അങ്ങനെ പാർട്ടി ദയനീയമായി തോറ്റു.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ അഴിമതിക്കും വർഗീയതയ്ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. പക്ഷേ, മുഖ്യമന്ത്രിയിൽ ഉദ്യോഗസ്ഥർക്കും പാർട്ടിക്കാർക്കും ഒരു രാജാവിനെ കാണേണ്ടിവന്നു. കാര്യമായ ചർച്ചയില്ലാതെ തീരുമാനങ്ങളെടുത്തു. നേതാക്കളുടെ അതൃപ്തി, തത്വങ്ങളുടെ അടിത്തറയൊന്നുമില്ലാതിരുന്ന പാർട്ടിയെ ദുർബലമാക്കി. അവസരം കാത്തിരുന്ന ബിജെപി മുതലെടുത്തു.
യുപിയിലും ആസാമിലുമൊക്കെ അധികാരികൾ ആൾദൈവങ്ങളായി മാറുകയാണ്. തെമ്മാടികളെന്നു യുപി മുഖ്യമന്ത്രിക്കു തോന്നിയവർ പലരും കോടതിയിലെത്താതെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇത്തരം നേതാക്കൾ ജനാധിപത്യത്തിനു വെല്ലുവിളിയാണ്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും ഓർമിപ്പിക്കാൻ ജനങ്ങൾക്കു കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പുകൾ.
തീരുമാനങ്ങൾ തെറ്റിയെന്നു വരാം. പക്ഷേ, ശരിയെന്നു കരുതുന്ന തീരുമാനമെടുക്കാനുള്ള അവസരം ജനാധിപത്യത്തിലേ ഉള്ളൂ. “രാജ്യത്തോട് എപ്പോഴും കൂറുള്ളവരായിരിക്കുക. പക്ഷേ, സർക്കാരുകളോടുള്ള കൂറ് അതർഹിക്കുന്പോൾ മതി.’’ മാർക് ട്വയിൻ എഴുതിയത് ഇന്ത്യക്കും വായിക്കാം. തങ്ങളോടുള്ള കൂറാണ് രാജ്യത്തോടുള്ള കൂറെന്ന വ്യാഖ്യാനം ഏകാധിപതികളുടെയും വർഗീയവാദികളുടെയുമാണ്.
ജനാധിപത്യം നേരിടുന്ന ഏകാധിപത്യ ഭീഷണിയെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. സാരമില്ലെന്നു കരുതി ജനാധിപത്യയാനം അവഗണിക്കുന്നതും തൊട്ടടുത്തെത്തിയതുമായ മഞ്ഞുമലയാണത്.
Editorial
വിനിയോഗ രേഖകളില്ലാതെയും തെറ്റായ വർഗീകരണം നടത്തിയും കേന്ദ്രം 54,282.32 കോടി രൂപ ചെലവഴിച്ചെന്ന സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. സുതാര്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ ശിക്ഷിക്കണം.
അല്ലാതെ, അണിയറയിൽ ഒരുങ്ങുന്ന ‘എഫ്സിആർഎ കണ്ടുകെട്ടൽ വിറ്റഴിക്കൽ മേള’ ശൈലിയിൽ, ബന്ധപ്പെട്ട 15 മന്ത്രാലയങ്ങളുടെ ആസ്തിവകകൾ കണ്ടുകെട്ടുകയോ വിറ്റഴിക്കുകയോ ചെയ്യണമെന്ന് തലയ്ക്കു വെളിവുള്ളവരാരും പറയില്ല. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്തത്ര വിചിത്രമായ എഫ്സിആർഎയുടെ ആരാധകരോ സ്വയംപ്രഖ്യാപിത വക്താക്കളോ അത്തരമൊരു ആവശ്യം ഉന്നയിക്കാനുമിടയില്ല.
പക്ഷേ, സർക്കാർ റിപ്പോർട്ട് ഗൗരവത്തിലെടുക്കണം. പ്രത്യേകിച്ചും 2ജി സ്പെക്ട്രം അഴിമതിയെന്ന സിഎജി റിപ്പോർട്ട് (ആ നഷ്ടക്കണക്ക് വെറും ഊഹമായിരുന്നെന്ന പരാമർശത്തോടെ 2017ൽ കോടതി തള്ളി) അധികാരത്തിലെത്താൻ നന്നായി ഉപയോഗിച്ചവരെന്ന നിലയിൽ.
2024-25 സാന്പത്തികവർഷത്തെ സർക്കാർ കണക്കുകളെക്കുറിച്ച് സിഎജി പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 54,282.32 കോടി രൂപയുടെ കൃത്യമായ കണക്കും വിനിയോഗ സർട്ടിഫിക്കറ്റുകളും 15 മന്ത്രാലയങ്ങളോ ബന്ധപ്പെട്ട വകുപ്പുകളോ ഹാജരാക്കിയിട്ടില്ല.
2025 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, മേൽപറഞ്ഞ തുകയുടെ 33,973 സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കാനുള്ളത്. 38,287.52 കോടി രൂപ മൂന്ന് വർഷങ്ങളിൽ (2021-22 മുതൽ 2023-24 വരെ) അനുവദിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട 13,926 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. ഇത് പൊതുസാമ്പത്തിക ചട്ടങ്ങളിലെ 238(1), (2) വകുപ്പുകളുടെ ലംഘനമാണ്.
12,754.47 കോടി രൂപയുടെ കണക്കുകൾ തെറ്റായ വർഗീകരണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലെവി, സെസ് ഇനങ്ങളിൽ പിരിച്ച 9,222 കോടി രൂപ ബന്ധപ്പെട്ട പദ്ധതികൾക്ക് പൂർണമായി കൈമാറിയിട്ടുമില്ല. അതേസമയം, ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചിട്ടുമുണ്ട്. ബിജെപി സർക്കാർ നടപ്പാക്കാനിരിക്കുന്ന എഫ്സിആർഎ ബിൽ അനുസരിച്ചാണെങ്കിൽ ചെറിയ തുകപോലും വകമാറ്റുന്ന ജീവകാരുണ്യസംഘടനകൾക്ക് പിന്നെ നിലനിൽക്കാൻ അവകാശമില്ല.
സ്വത്തെല്ലാം കണ്ടുകെട്ടാനും വകുപ്പുണ്ട്. സന്ദർഭവശാൽ സൂചിപ്പിച്ചെന്നേയുള്ളൂ. അല്ലാതെ, ഒരു തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനു പകരം ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്ന സർക്കാർ വകുപ്പുകളെല്ലാം പൂട്ടണമെന്നു പറയാനാകില്ലല്ലോ.സർക്കാർ ഫണ്ട് എന്തിനാണോ അനുവദിച്ചത് അതിനുവേണ്ടിത്തന്നെ വിനിയോഗിച്ചെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് വിനിയോഗ സർട്ടിഫിക്കറ്റ്.
അത്തരം 33,973 സർട്ടിഫിക്കറ്റുകൾ ആണ് ഹാജരാക്കാനുള്ളത്. എഫ്സിആർഎ ബില്ലിലെ ഗൂഢവകുപ്പുകൾ ചൂണ്ടിക്കാണിച്ചവരോട് മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ടെന്നും ക്രൈസ്തവസഭകളുടെ കൊള്ള അവസാനിപ്പിക്കാൻ സമയമായെന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചവർ അഴിമതിക്കാരും ദേശദ്രോഹികളുമാണെന്നുമൊക്കെ ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ‘അഴിമതി വിരുദ്ധ നിഷ്കളങ്ക’രുടെ കൺമുന്നിലാണ് ഈ റിപ്പോർട്ട് പൊട്ടിവീണിരിക്കുന്നത്.
അതെന്തെങ്കിലുമാകട്ടെ; സർക്കാർ സുതാര്യമായ അന്വേഷണത്തിനു തയാറാകണം. അന്പത്തയ്യായിരത്തിൽപ്പരം കോടിയെന്നൊക്കെ പറഞ്ഞാൽ, ഒരു നികുതിയിളവിനും യോഗ്യരല്ലാത്ത ഈ രാജ്യത്തെ പാവപ്പെട്ടവർക്കു വലിയ കാര്യമാണ്. മാത്രമല്ല, സിഎജി റിപ്പോർട്ടിന്റെയൊക്കെ പ്രാധാന്യം സർക്കാരിന് അറിയാവുന്നതാണല്ലോ.
അടിസ്ഥാനമില്ലെന്നു പിന്നീട് കോടതി വിധിച്ച ഒരു സിഎജി റിപ്പോർട്ടായിരുന്നല്ലോ യുപിഎ സർക്കാരിനെതിരേ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രചാരണായുധം. 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കേസിൽ നഷ്ടമെന്ന് ആരോപിച്ചത്, കിട്ടാനിടയുണ്ടായിരുന്ന ലാഭം നഷ്ടമായി എന്ന അടിസ്ഥാനത്തിലായിരുന്നു.
2017 ഡിസംബറിൽ സിബിഐ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തിൽ എ. രാജ, കനിമൊഴി എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും വെറുതെവിടുകയായിരുന്നു. പക്ഷേ, എൻഡിഎ അപ്പോഴേക്കും കേന്ദ്രത്തിൽ അധികാരത്തിലെത്തിയിരുന്നു.
ഇപ്പോഴത്തെ സിഎജി റിപ്പോർട്ടും അഴിമതിയല്ലെന്നു തെളിയിക്കാനുള്ള അന്വേഷണം ഉണ്ടാകണം. അഴിമതിയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ഭാവിയിലെ പണമിടപാടുകൾ സുതാര്യമാകാനുള്ള നടപടിയെടുക്കുകയും വേണം. അല്ലാതെ, ഭവന-നഗരകാര്യ മന്ത്രാലയങ്ങളും ഉന്നതവിദ്യാഭ്യാസ വകുപ്പുമൊക്കെ കണ്ടുകെട്ടി നിർത്തലാക്കാനാകില്ലല്ലോ.
വിദേശഫണ്ട് മാത്രമല്ല, ജനങ്ങളുടെ നികുതിപ്പണവും കൈകാര്യം ചെയ്യുന്നവർക്കു തന്നിഷ്ടംപോലെ ചെലവാക്കാനുള്ളതല്ലല്ലോ. സുതാര്യതയെന്നത് ശത്രുസംഹാരത്തിന്റെ ചെല്ലപ്പേരാകരുത്.
Editorial
ലോകം കേട്ടുമടുത്ത കാര്യമാണ് ലെയോ പതിനാലാമൻ മാർപാപ്പ മൊണാക്കോയിൽ ആവർത്തിച്ചത്. “ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് വർധിക്കുന്നു.’’ പക്ഷേ, കേട്ടു പഴകിയതുകൊണ്ട് യാഥാർഥ്യത്തെ തിരസ്കരിക്കാനാകില്ല. പൂജ്യം ദാരിദ്ര്യനിരക്കുള്ള ഒരു സന്പന്നരാജ്യത്തെ സന്ദർശനത്തിനിടെ മാർപാപ്പ ഇതു പറഞ്ഞത്, പ്രധാനമായും വിഷയം സാർവത്രികമായതിനാലാണ്.
മറ്റൊന്ന്, ഏറ്റവും ഉയർന്ന ശരാശരി സമ്പത്തുള്ള രാജ്യങ്ങളിലൊന്നായ മൊണാക്കോയിൽപോലും ഉയർന്ന ജീവിതച്ചെലവ് സാധാരണക്കാരെ ബാധിക്കുന്നു. സന്പന്നരാജ്യങ്ങളിലും സാധാരണക്കാരുടെ ജീവിതം ക്ലേശകരമാണെന്ന യാഥാർഥ്യത്തെയും മാർപാപ്പ അഭിസംബോധന ചെയ്തിരിക്കുന്നു. യുദ്ധങ്ങളും വിനാശകരമായ തീരുമാനങ്ങളും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്പോൾ നിസംഗത വെടിയാനുള്ള ഈ ആഹ്വാനം സർക്കാരുകളോടു മാത്രമല്ല, വ്യക്തികളോടും കൂടിയാണ്.
മൊണാക്കോയിലെ ഒന്പതു മണിക്കൂർ സന്ദർശനത്തിനിടെ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു മാർപാപ്പയുടെ പ്രസംഗം. ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് വർധിക്കുകയാണെന്ന് ഓർമിപ്പിച്ച മാർപാപ്പ മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സന്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. “അനീതിയുടെ അധികാരവിന്യാസത്തെയും സന്പന്നർക്കും ദരിദ്രർക്കും, സംരക്ഷിതർക്കും തിരസ്കൃതർക്കും, ശത്രക്കൾക്കും മിത്രങ്ങൾക്കും ഇടയിലുള്ള വിടവ് വർധിപ്പിക്കുന്ന പാപത്തിന്റെ ഘടനയെയും അപലപിക്കേണ്ടതാണ്.
ഇവിടെ ജീവിക്കുക എന്നതു ചിലർക്ക് ഒരു പദവിയാണ്, എന്നാൽ എല്ലാവരുടെയും കാര്യത്തിലാണെങ്കിൽ ഇത് ലോകത്തിലെ സ്വന്തം സ്ഥാനത്തെ ചോദ്യം ചെയ്യാനുള്ള ഒരു പ്രത്യേക ആഹ്വാനവുമാണ്. സമ്പത്ത് നിയമത്തെയും നീതിയെയും സേവിക്കണം, പ്രത്യേകിച്ച് ശക്തി പ്രകടനങ്ങളും സർവശക്തിയുടെ യുക്തിയും ലോകത്തെ മുറിവേൽപ്പിക്കുകയും സമാധാനത്തെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഈ ചരിത്ര നിമിഷത്തിൽ.’’ യുദ്ധസാഹചര്യത്തെയും അദ്ദേഹം ഓർമിപ്പിച്ചു.
“രാഷ്ട്രങ്ങൾ ആയുധങ്ങൾക്കല്ല, ചർച്ചകൾക്കാണ് മുൻഗണ നൽകേണ്ടത്. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്പോൾ സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണം.’’കോടീശ്വരന്മാരുടെ തുരുത്തായ രാജ്യത്ത്, ചൂതാട്ടകേന്ദ്രങ്ങളുടെ വിളിപ്പാടകലെ ആൽബർട്ട് രണ്ടാമൻ രാജകുമാരന്റെ കൊട്ടാരത്തിന്റെ ബാൽക്കണിയിൽനിന്നാണ് മാർപാപ്പ ആദ്യം ആ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഷാംപെയ്ൻ നുണഞ്ഞുകൊണ്ട് ചിലർ തങ്ങളുടെ ബാൽക്കണിയിലിരുന്ന് ആ പ്രസംഗം കേട്ടു എന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്.
മൊണാക്കോയിലെ ഈ കാഴ്ച ഒരുവിധത്തിൽ ലോകത്തിന്റെതന്നെ പ്രതിഫലനമാണ്. ദാരിദ്ര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകളും ദുരന്തഫലങ്ങളും ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നതിനൊപ്പം കണ്ടുംകേട്ടും മറക്കുന്ന നിസംഗതയുടെ പ്രതീകം. വിശുദ്ധവാരത്തിനു തുടക്കമിടുന്ന ഓശാനത്തലേന്ന് കത്തോലിക്കാ ഭൂരിപക്ഷമായ രാജ്യത്തുനിന്നുള്ള മാർപാപ്പയുടെ ഈ ദരിദ്രപക്ഷ സന്ദേശം സുവിശേഷത്തിന്റെ തുടർച്ചയായി സ്വീകരിക്കപ്പെടേണ്ടതാണ്.
നാൽപത്തിനായിരത്തിൽ താഴെ ജനസംഖ്യയുള്ള മൊണാക്കോയുടെ വിസ്തൃതി 116 ഹെക്ടറാണ്. വത്തിക്കാൻ കഴിഞ്ഞാൽ ലോകത്ത് രണ്ടാമത്തെ ചെറിയ രാജ്യം. ജനങ്ങളിൽ 32 ശതമാനവും ശതകോടീശ്വരന്മാരാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ കൈയിലൽ പണം കൂടുതലുണ്ടെന്നു പറയാമെങ്കിലും ജീവിതച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാകാത്തവിധം ഉയർന്നതാണ്.
ആഗോള ധനിക-ദരിദ്ര അന്തരത്തിന്റെ പ്രാദേശിക യാഥാർഥ്യങ്ങളിലൊന്നാണിത്. മുതലാളിത്തവും അവരോടുള്ള ചങ്ങാത്തമെന്ന അഴിമതിയാൽ നിലനിർത്തപ്പെടുന്ന ഭരണകൂടങ്ങളുമാണ് ഈ വിടവ് ആഴപ്പെടുത്തുന്നത്. ലോകത്തെ 800 കോടി മനുഷ്യരിൽ 500 കോടിയിലധികംപേരും ദരിദ്രരാണെന്നും അവർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുന്നുവെന്നുമാണ് ദാരിദ്ര്യം, അനീതി, അസമത്വം എന്നിവയ്ക്കെതിരേ പോരാടുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഓക്സ്ഫാം റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം, യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സ്ഥിതി കൂടുതൽ വഷളാക്കുന്നു.
സന്പന്നരാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. പക്ഷേ, ഇസ്രയേൽ, അമേരിക്ക-ഇറാൻ യുദ്ധ പശ്ചാത്തലത്തിലെ പാചകവാതകക്ഷാമം എന്ന ഒറ്റ ഘടകത്തിൽപോലും ദരിദ്രർ ഇക്കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടുതൽ ദരിദ്രരായിക്കഴിഞ്ഞു. ഹോട്ടലുകളും ബേക്കറികളും അടഞ്ഞുതുടങ്ങിയതോടെ രാജ്യത്ത് ലക്ഷക്കണക്കിനാളുകൾക്കു തൊഴിലില്ലാതായി. ആ തൊഴിൽരഹിതരുൾപ്പെടെ പാവപ്പെട്ടവരുടെ ജീവിതച്ചെലവ് വർധിച്ചു.
കോവിഡ് കാലത്ത് സ്ഥിതി ഇതിലും ഭയാനകമായിരുന്നു. അതിസന്പന്നരെയും ഭരണകൂടങ്ങളെയുമൊന്നും ഇത് അലോസരപ്പെടുത്തുന്നില്ല. “പാപത്തിന്റെ ഈ ഘടന’’ യെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലെയോ മാർപാപ്പയും ആവർത്തിച്ചു പറയുന്നു. എന്നാൽ, ഭരണകൂടങ്ങൾ നിസംഗരാകുന്പോൾ വിമർശകരും കാഴ്ചക്കാരുമായി നിൽക്കുകയല്ല വ്യക്തികൾ ചെയ്യേണ്ടത്.
നീതിയുടെ നടത്തിപ്പിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ദരിദ്രരെ തിരിച്ചറിഞ്ഞിട്ടും, അക്കൗണ്ടിലായും കൈമുതലായും, ആവശ്യത്തിലേറെയുള്ള സന്പത്ത് സ്വകാര്യമായി നിലനിർത്തിക്കൊണ്ട് നീതിയെക്കുറിച്ചു വിലപിക്കുന്നവരും ചേർന്നാണ് അനീതിയുടെ വിള്ളലുകളെ ഗർത്തങ്ങളാക്കിയത്. തങ്ങളുടെ സന്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാനുള്ള മാർപാപ്പയുടെ ആഹ്വാനം അവരോടു മാത്രമല്ല, നമ്മോടുമുള്ളതാണ്.
Editorial
ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വർഗീയതയുടെ രണ്ടാം ഭാഗം, അവരുടെ മൃതദേഹങ്ങളെയും വെറുതെ വിടില്ല എന്നതാണ്. ക്രൈസ്തവരായതിനാൽ മൃതദേഹം പൊതുശ്മശാനത്തിലോ ഗ്രാമത്തിലോ സ്വന്തം ഭൂമിയിലോപോലും സംസ്കരിക്കാൻ അനുവദിക്കില്ല. മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു.
ചിലത് ഹിന്ദു ആചാരപ്രകാരം സംസ്കരിക്കുന്നു. പോലീസ് കാവൽനിൽക്കുന്നു. ബിജെപി സർക്കാരുകൾ കണ്ണടച്ച് ഇരുട്ടാക്കുന്നു. ചില ഗ്രാമങ്ങളിൽ ക്രൈസ്തവർക്കു പ്രവേശനമില്ലെന്നുള്ള ബോർഡുകൾ സ്ഥാപിച്ച് തീവ്രഹിന്ദുത്വയ്ക്കു പുത്തൻ വ്യാഖ്യാനമെഴുതിയ ഛത്തീസ്ഗഡിൽനിന്നാണ് രണ്ടാം ഭാഗമായി ഛത്തീസ്ഗഡിലും അതിനപ്പുറവും സജീവമായ കൊടുംവർഗീയതയുടെ പുതിയ പതിപ്പ്.
പ്രചാരണവേലയല്ല, ആവർത്തിക്കരുതെന്ന ഇടക്കാല വിധിയോടെ കഴിഞ്ഞദിവസം സുപ്രീംകോടതി ഛത്തീ സ്ഗഡ് സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട കേസാണിത്. ഒരിടത്ത് നിർമിതബുദ്ധി ഉച്ചകോടി, മറ്റിടങ്ങളിൽ വർഗീയ ഉച്ചകോടി! ഈ രാജ്യം എവിടേക്കാണ്? ഇക്കഴിഞ്ഞ ക്രിസ്മസിനു തൊട്ടുപിന്നാലെ, ഛത്തീസ്ഗഡ് ധംതാരി ജില്ലയിലെ ബോറായ് ഗ്രാമത്തിൽ പുനിയ ബായി സാഹു എന്ന സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് തീവ്രഹിന്ദുത്വർ എത്തിയത്.
ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് അവർ ശവക്കൂഴി മൂടി. ഒന്നര ദിവസമായിട്ടും മൃതദേഹം സംസ്കരിക്കാനാവാതെ വന്നതോടെ, ഖർവാപ്പസി നടത്താമെന്ന് എഴുതിക്കൊടുക്കാനും ഹൈന്ദവ ആചാരപ്രകാരം സംസ്കാരം നടത്താനും ആ ക്രൈസ്തവകുടുംബം നിർബന്ധിതരായി.
ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിച്ചെന്നാണ് ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോടു പറഞ്ഞത്. ഇങ്ങനെയാണ് പുതിയ ഇന്ത്യയിൽ ഹിന്ദുത്വരും ബിജെപി സർക്കാരുകളും ചേർന്നു ന്യൂനപക്ഷങ്ങളെ രമ്യതയിലെത്തിക്കുന്നത്. ആറു മാസം മുന്പാണ്, സോംലാൽ റാത്തോഡിന്റെ മൃതദേഹം കുഴിമാന്തി പുറത്തെടുത്തത്.
അവർ മൃതദേഹം എവിടേക്കാണ് കൊണ്ടുപോയതെന്നുപോലും തങ്ങൾക്ക് അറിയില്ലെന്നാണ് അന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞത്. 2025 ജനുവരിയിൽ ബസ്തർ ജില്ലയിലെ ചിന്ദ്വാഡ ഗ്രാമത്തിൽ മരിച്ച പാസ്റ്റർ സുഭാഷ് ഭാഗേലിന്റെ മൃതദേഹം പൊതുശ്മശാനത്തിലോ സ്വന്തം കൃഷിയിടത്തിലോപോലും സംസ്കരിക്കാൻ സംഘപരിവാറും പോലീസും വിസമ്മതിച്ചതിനെത്തുടർന്ന് മകൻ രമേശ് ഭാഗലിനു സുപ്രീംകോടതിവരെ കയറേണ്ടിവന്നു.
സ്വന്തം ഭൂമിയിൽ സംസ്കരിക്കുന്നത് തടയാനാവില്ലെന്നു ജസ്റ്റീസ് ബി.വി. നാഗരത്ന വിധിച്ചപ്പോൾ, 25 കിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കാൻ ജസ്റ്റീസ് സതീഷ് ചന്ദ്ര ഭിന്നവിധിയെഴുതി. ഭരണകൂട താത്പര്യങ്ങൾക്കൊപ്പം ഭരണഘടനാസ്ഥാപനങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും ആശങ്കകൾ ഏറുകയാണ്.
ബിജെപി ഭരിക്കുന്നിടത്തൊക്കെ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവരെ വേട്ടയാടുന്നവർ, ഘർവാപ്പസി നിർബാധം നടത്തുകയാണ്. ഇത് ഒറ്റപ്പെട്ട തീരുമാനമൊന്നുമല്ല. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞദിവസം ലക്നൗവിൽ പറഞ്ഞത്, ഭിന്നിപ്പിക്കലല്ല, ഒന്നിപ്പിക്കലാണ് കാലത്തിന്റെ ആവശ്യം എന്നാണ്. ഒപ്പം മറ്റൊന്നുകൂടി ഓർമിപ്പിച്ചു.
“മുസ്ലിംകൾ അറബിനാടുകളിൽനിന്നു വന്നവരല്ല. അവരുടെ ഘർവാപസി എടുത്തുചാടി നടത്തേണ്ടതല്ല, സംഭാഷണങ്ങളിലൂടെയും ധാരണകളിലൂടെയും നടത്തേണ്ടതാണ്.” ഇതാണ്, ന്യൂനപക്ഷങ്ങളെ രണ്ടാംതരക്കാരായി ചവിട്ടിത്താഴ്ത്തുന്ന വിചാരധാരയുടെ ഒളിച്ചുകളി അഥവാ ദീർഘകാല പദ്ധതി. സമൂഹമാധ്യമങ്ങളിലെ സർക്കാർ വിമർശനങ്ങളും നിർമിതബുദ്ധി ഉള്ളടക്കങ്ങളും നിയന്ത്രിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രസർക്കാർ, വർഗീയ-ന്യൂനപക്ഷവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളെ തടയാത്തത് ഇതിന്റെ മറുവശമാണ്.
മുസ്ലിം വേഷധാരികൾക്കു നേരേ തോക്കുചൂണ്ടുന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ‘പോയിന്റ് ബ്ലാങ്ക്’ ചിത്രം ബിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നാണു പുറത്തുവന്നത്. ബിജെപി-സംഘപരിവാറുകാർ പൗരന്മാരെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിനുത്തരം ഒരു വംശീയ പ്രത്യയശാസ്ത്രവും ഭരണകൂട പിന്തുണയും അവർക്കുണ്ട് എന്നതാണ്.
ഛത്തീസ്ഗഡ് അസോസിയേഷൻ ഫോർ ജസ്റ്റീസ് ആൻഡ് ഇക്വാലിറ്റിയുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവം ആവർത്തിക്കരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ച് ഛത്തീസ്ഗഡ് സർക്കാരിനു നോട്ടീസും അയച്ചു.
ഇത്തരം 350 സംഭവങ്ങളാണ് രണ്ടു വർഷത്തിനിടെ സംസ്ഥാനത്തുണ്ടായത്. നമുക്കു വേണമെങ്കിൽ ഇതൊന്നും വലിയ സംഭവമല്ല, അത് ഉത്തരേന്ത്യയിലല്ലേ, ക്രിസ്ത്യാനികളാണെങ്കിലും നമ്മുടെ വിഭാഗത്തിൽ പെട്ടവരല്ലല്ലോ, ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്, ക്രിസ്ത്യാനികൾ മുസ്ലിം രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്നില്ലേ തുടങ്ങിയ വർഗീയദുർഗന്ധം വമിക്കുന്ന ന്യായീകരണങ്ങളിൽ നമ്മുടെ രാഷ്ട്രീയം ഒളിച്ചുവയ്ക്കാം.
പക്ഷേ, വിലയ്ക്ക് എടുക്കപ്പെട്ടവരുടെയും കെണിയിലകപ്പെട്ടവരുടെയും ഇതരമത-അപരവിദ്വേഷികളുടെയും ആ മനുഷ്യവിരുദ്ധത എല്ലാവർക്കും സാധ്യമല്ല. ഹിന്ദുത്വ-മുസ്ലിം-ക്രിസ്ത്യൻ വർഗീയതകളെ എതിർക്കുന്നവരുടെ അഭാവം ഇന്ത്യക്കില്ല. പക്ഷേ, എല്ലാത്തിനെയും ഒന്നിച്ചെതിർക്കുന്നതിനു പകരം, ഒന്നിനെയെങ്കിലും പ്രീണിപ്പിക്കുന്ന രാഷ്ട്രീയം ശക്തമാണ്.
ആ വ്യാജ മതേതരത്വം, രാഷ്ട്രീയ ഹിന്ദുത്വയെയും വളർത്തി. അതുപോലെ, വർഗീയവാദികൾക്കു മത ധ്രുവീകരണം സാധ്യമായിട്ടും മതേതര രാഷ്ട്രീയ-മതനേതാക്കൾക്ക് മതേതര ധ്രുവീകരണം സാധ്യമായില്ല. വർഗീയതയ്ക്കെതിരേയുള്ള പോരാട്ടം, മതവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിയും പ്രകോപിപ്പിച്ചുമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരേ ഉയർത്തുന്ന സമൂഹമാധ്യമ വാളുകൾ യഥാർഥ വിശ്വാസികളെ പരിക്കേൽപ്പിക്കുന്നത് വർഗീയതയ്ക്ക് ആളെക്കൂട്ടുന്ന പരിപാടിയാണ്. ബിജെപി ഉൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയിലെയും എല്ലാ അംഗങ്ങളും അനുഭാവികളും വർഗീയവാദികളല്ല. പക്ഷേ, അവരെ നിശബ്ദരാക്കാൻ പ്രത്യയശാസ്ത്ര ‘വിശുദ്ധ’ ഗ്രന്ഥങ്ങൾക്കും അതിന്റെ കാവൽക്കാർക്കും കഴിയും.
അത്തരം വർഗീയധാരകൾ ഉത്തരേന്ത്യക്കുവേണ്ടി മാത്രമുള്ളതല്ലെന്നു മറക്കരുത്. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായെന്നും അതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമുള്ള അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ടും കൂട്ടക്കൊലകൾക്കു സാധ്യതയുള്ള 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്ന യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ടും അടുത്തയിടെയാണ് പുറത്തുവന്നത്.
നിർവികാരത പാടില്ല. പുറമേയുള്ള വൈവിധ്യങ്ങളല്ലാതെ അകമേ ഒരൊറ്റ വംശമാണ് നാം. അതല്ലെന്നു ചിന്തിപ്പിക്കാനുള്ള മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി വർഗീയമേശയിൽ കിടന്നുകൊടുക്കരുത്. സഹപൗരനെ വെറുക്കുന്നതിന്റെ കൂടുതൽ വിഷലിപ്തമായ രണ്ടാം ഭാഗത്തിലാണ് അവന്റെ മൃതദേഹത്തെയും വെറുക്കുന്ന ദൃശ്യങ്ങളുള്ളത്. അതു മറ്റിടങ്ങളിലും വ്യാപിക്കരുത്. നമുക്കതിനെ തോൽപ്പിച്ചേ തീരൂ. ഇന്ത്യ നമ്മുടേതുമാണ്.
Editorial
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയിൽനിന്നു കായികവിനോദ ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കിക്കൊണ്ട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഉത്തരവിറക്കിയിട്ടുണ്ട്. വിള സംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ ഉള്ള തോക്ക് ലൈസൻസുകാർ കുറവായതിനാലാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ മറ്റു ഷൂട്ടർമാരെ അനുവദിച്ചിരുന്നത്.
അതുകൊണ്ട് ചെറിയ തോതിലെങ്കിലും കാട്ടുപന്നിശല്യം കുറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. സ്വാഭാവികമായും കാട്ടുപന്നികൾ പെരുകുകയും, സ്വയരക്ഷാമാർഗങ്ങളുള്ള വനം ഉദ്യോഗസ്ഥർ ഒഴികെയുള്ളവരുടെ ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുകയും ചെയ്യും. വനംവകുപ്പിനെ നിലയ്ക്കു നിർത്താൻ ഈ സർക്കാരിനു ശേഷിയില്ലെന്നറിയാം. അതുകൊണ്ട്, തോക്കോ അന്പോ വില്ലോ ബീഡിപ്പടക്കമോ എന്തുപയോഗിച്ചാലും വേണ്ടില്ല മനുഷ്യരെ കൊലയ്ക്കു കൊടുക്കരുത്.
2020ലാണ് കാർഷികവിളകൾക്ക് കേടുപാടുകൾ വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ വനം വകുപ്പിന് അധികാരം നൽകിയത്. ഒരു ഗുണവുമുണ്ടായില്ല. 2022 മേയിൽ പന്നികളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ മേധാവികൾക്കും നൽകി പുതിയ ഉത്തരവിറക്കി. വനംവകുപ്പിന്റെ കഴിവില്ലായ്മയ്ക്ക് അതോടെ നേരിയതോതിലെങ്കിലും പരിഹാരമായി.
2020 മുതൽ വനം വകുപ്പ് ഏകദേശം 2,500 കാട്ടുപന്നികളെയാണു കൊന്നൊടുക്കിയതെങ്കിൽ 2022 മേയ് മാസത്തിനും 2025 ഡിസംബറിനും ഇടയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 5,000ത്തിലധികം കാട്ടുപന്നികളെ കൊന്നൊടുക്കി. യാഥാർഥ്യം ഇതായിരിക്കേയാണ് പുതിയ നീക്കങ്ങളുണ്ടാകുന്നത്. ഇടുക്കി കളക്ടറുടെ ഒരുപദേശമാണ് വനംവകുപ്പിന്റെ പുതിയ ഉത്തരവിനു കാരണമെന്നാണ് സൂചന.
കായകവിനോദത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസൻസുള്ളവർക്ക് കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുവാദംനൽകുന്നുണ്ടെന്ന കണ്ടുപിടിത്തം നടത്തിയ കളക്ടർ വനംവകുപ്പിന് കത്തുനൽകിയത്രേ. ലൈസൻസിംഗ് അഥോറിറ്റിയിൽനിന്ന് അനുവാദം വാങ്ങി മാത്രമേ ഇത് അനുവദിക്കാവൂ എന്നും സർക്കാർ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. വന്യജീവി ആക്രമണങ്ങളിൽനിന്നു മനുഷ്യരെ രക്ഷിക്കാൻ തോറ്റന്പിയ വനം വകുപ്പ് ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ചു.
ഫെബ്രുവരി അഞ്ചിന് ഉത്തരവിറങ്ങി. ഇതനുസരിച്ച്, ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി പരിഗണിച്ചിട്ടുള്ള തദ്ദേശസ്ഥാപന മേധാവികൾ വെടിവയ്ക്കാൻ അനുമതിനൽകുന്നതിനുമുൻപ്, ലൈസൻസിന്റെ വിഭാഗവും സ്വഭാവവും സംബന്ധിച്ച് ജില്ലാ ലൈസൻസിംഗ് അഥോറിറ്റിയിൽനിന്ന് അനുമതി വാങ്ങണം. ചുരുക്കത്തിൽ തെല്ല് ആശ്വാസമായിരുന്ന ഉത്തരവ് അട്ടിമറിച്ചിരിക്കുന്നു. പാവം വനം മന്ത്രിയെ പഴിക്കുന്നില്ല. അദ്ദേഹം ഇതൊന്നും അറിഞ്ഞിരിക്കാൻ ഇടയില്ല!
ഏകദേശം 250 പേർക്കാണ് നിലവിൽ സംസ്ഥാനത്ത് കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ളത്. ഇതിൽ നൂറിലേറെയും കായികവിനോദ ആവശ്യത്തിനു ലൈസൻസെടുത്തവരാണ്. വിളസംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ തോക്ക് ലൈസൻസുള്ള ബാക്കിയുള്ളവരിലേറെയും വയോധികരുമാണ്. അതുകൊണ്ട് കായികാവശ്യത്തിനുള്ള ലൈസൻസുകാരെ ഒഴിവാക്കിയാൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ ആളുണ്ടാകില്ല.
തങ്ങളെയും കുടുംബാംഗങ്ങളെയുമൊന്നും വന്യജീവികൾ ആക്രമിക്കില്ലെന്ന വെണ്ണപ്പാളി സുരക്ഷിതബോധമാണ് ഈ ഉദ്യോഗസ്ഥ-ജനപ്രതിനിധി പ്രഭുവർഗത്തെ ജനവിരുദ്ധരാക്കിയത്. പരിശീലനം ലഭിച്ച ഷൂട്ടർമാരെ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾതന്നെ പെടാപ്പാടു പെടുന്പോൾ ഉള്ളവരെ തന്നെ ഒഴിവാക്കുന്നത് സ്ഥിതി ഗുരുതരമാക്കും. ആരോടു പറയാനാണ്!
കേരളത്തിന്റെ വനാതിർത്തികളിൽ മാത്രമല്ല നഗരങ്ങളിലേക്കുവരെ വന്യജീവികൾ കടന്നുകയറി. മനുഷ്യർ വോട്ടുകൊടുത്തു ജയിപ്പിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവുമൊക്കെ ഒറ്റക്കെട്ടായി മൃഗപക്ഷത്താണ്. 1972ൽ കോൺഗ്രസ് കൊണ്ടുവന്ന ഒരു കാടൻ നിയമവും, പരിസ്ഥിതിയും മൃഗസ്നേഹവും ഉപജീവനമാർഗമോ ഫാഷനോ ആക്കിയവരും ചേർന്നാണ് കാർഷികമേഖലയെ മുടിപ്പിച്ചത്.
വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്ന പാവങ്ങൾക്ക് ഇത്തരം നിയമനിർമാണങ്ങളിലും നടത്തിപ്പിലും പങ്കില്ല. തങ്ങൾക്കൊപ്പം നിൽക്കുമെന്നു കരുതി തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ചതിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെങ്കിലും സർക്കാർ പ്രതികരിക്കണം. അല്ലെങ്കിൽ വോട്ട് തോക്കാകും. അക്രമകാരികളായ പന്നികളിൽനിന്നു മാറ്റി പാവപ്പെട്ട മനുഷ്യർക്കുനേരേ വനംവകുപ്പ് ചൂണ്ടിയിരിക്കുന്ന തോക്ക് പിൻവലിച്ചേ തീരൂ. വനാതിർത്തികളിലെ മനുഷ്യരെയും കർഷകരെയും ഒരുവിധത്തിലും ജീവിക്കാൻ അനുവദിക്കില്ലെന്നു വാശിപിടിക്കരുത്.
Editorial
ദേശീയഗാനത്തിനു തുല്യമായ ബഹുമാനവും നിയമസംരക്ഷണവും വന്ദേമാതരത്തിനും കൊടുക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ഗൗരവത്തിൽ പരിഗണിക്കുകയാണെന്നു റിപ്പോർട്ടുകളുണ്ട്. പക്ഷേ, ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ മനുഷ്യർക്കും തുല്യനീതിയും വർഗീയ-സവർണ കുറ്റവാളികളിൽനിന്നു സംരക്ഷണവും നൽകുന്നതിനെക്കുറിച്ച് ഒരു ചർച്ചയുമില്ല.
ലോകത്തെ മൂന്നാമത്തെ സാന്പത്തികശക്തിയാകാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്ന രാജ്യം പുറന്പോക്കുകളിൽ നരകിക്കുന്ന ലക്ഷക്കണക്കിനു ദരിദ്രർ എന്തുകൊണ്ടാണ് അവിടെത്തന്നെ തുടരുന്നതെന്നു ചിന്തിക്കുന്നില്ല. വന്ദേഭാരതുകൾ അഭിമാനമാണ്. പക്ഷേ, പാളങ്ങളോടു ചേർന്നൊഴുകുന്ന പുഴുവരിക്കുന്ന കരിന്പുഴകൾ, ഓടകൾ, മാലിന്യക്കുന്നുകൾ, ചേരികൾ, കരിപുരണ്ട ജീവിതങ്ങൾ, വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടിരിക്കുന്ന ദക്ഷിണേന്ത്യയിലേക്കുള്ള തീവണ്ടികളിലെ ലക്ഷക്കണക്കിനു തൊഴിലഭയാർഥികൾ... ഒന്നും അഭിമാനമല്ല. ഇന്ന് 77-ാമതു റിപ്പബ്ലിക് ദിനമാണ്. മതം, ജാതി, ദേശഭക്തി, ദേശദ്രോഹ മാനദണ്ഡങ്ങൾ... പരിക്കേറ്റ റിപ്പബ്ലിക്കിനെ പരിഗണിക്കുന്നില്ല.
റിപ്പബ്ലിക് ദിനം എന്നാൽ, ഭരണഘടന നിലവിൽ വന്ന ദിവസം എന്നാണ് അർഥം. 1948ലാണ് ഭരണഘടനാ നിർമാണസഭ ഭരണഘടനയുടെ കരട് അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ 1949 നവംബർ 26ന് അന്തിമ അംഗീകാരമായി. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണസഭ ഒപ്പുവയ്ക്കുകയും 26ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എഴുതിയ ആമുഖത്തിൽ അതിന്റെ ആത്മാവുണ്ട്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലുംപോലും വീണ്ടും പ്രദർശിപ്പിക്കേണ്ടിയിരിക്കുന്ന ആ ദേശീയോദ്ഗ്രഥന വാക്യങ്ങൾ ഈ മുഖപ്രസംഗത്തിന്റെ ലക്ഷ്യത്തെയും ശക്തിപ്പെടുത്തട്ടെ. വഴി പിഴച്ചെങ്കിൽ, തിരുത്താൻ പ്രേരകമാകട്ടെ. “ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്താനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”
ഇന്ത്യയിലെ ജനങ്ങളായ നാം ഒന്നിച്ചായിരുന്നു ഈ രാജ്യത്തെ നിർവചിക്കേണ്ടിയിരുന്നത്. ഒന്നിച്ചു ചിന്തിക്കുകയും കഠിനാധ്വാനം ചെയ്യുകയും ഒന്നിച്ചാനന്ദിക്കുകയും ചെയ്യണമായിരുന്നു. അതിപ്പോൾ സംഭവിക്കുന്നില്ല. കുറെ മനുഷ്യർ വർഗീയതയുടെയും അമിത ദേശീയതയുടെയും ഉന്മാദികളായി മാറുന്പോൾ മറ്റൊരു വിഭാഗം, അനുദിനം കൂടുതൽ നിരാശയിലേക്കും ഭയത്തിലേക്കും കൂപ്പുകുത്തുകയാണ്. വർഗീയവത്കരിക്കപ്പെട്ട പോലീസ് വർഗീയവാദികളേക്കാൾ അപകടകാരികളായി. ഇതിന്റെ പേരിൽ ഉന്നതതല യോഗങ്ങളൊന്നും സർക്കാരുകൾ വിളിച്ചുചേർത്തിട്ടില്ല.
പക്ഷേ, ജനുവരി ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതല യോഗം, വന്ദേമാതരം പാടുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളും നിർദേശങ്ങളും ആവിഷ്കരിക്കുന്ന കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്ന 1971ലെ നിയമം അനുസരിച്ച്, ദേശീയഗാനത്തെ അപമാനിക്കുന്നവർക്കു നൽകുന്ന ശിക്ഷകൾ വന്ദേമാതരത്തിന്റെ കാര്യത്തിലും നടപ്പാക്കാനാണത്രേ തീരുമാനം. മാനദണ്ഡങ്ങൾ പാലിച്ച് അച്ചടക്കത്തോടെ നിശ്ചലരായിനിന്ന്, ബാല്യം മുതൽ ആയിരക്കണക്കിനു ദേശീയഗാനമാലപിച്ചവരെ ഭിന്നിപ്പിക്കാൻ കഴിയുമെങ്കിൽ, ദേശീയതയുടെ ആത്മാവ് പരാജയപ്പെട്ടെന്നല്ല, വിദ്വേഷത്തിന്റെ ദുരാത്മാവ് വാതിൽക്കലോളം എത്തിയെന്നാണ് സൂചന. അതു ചരിത്രത്തെയും വർത്തമാനത്തെയും വക്രീകരിക്കുന്നു.
സാന്പത്തിക അസമത്വം, പട്ടിണി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഹിംസ തുടങ്ങിയവയെ തമസ്കരിക്കുന്നു. ഭക്ഷണശീലത്തിൽ കൈകടത്തുന്നു. ഒഡീഷയിലെ കോരാപുട് ജില്ലയിൽ റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണം വിലക്കിക്കൊണ്ട് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടുക്കമുളവാക്കുന്നതാണ്. അച്ചടക്കത്തിന്റെ പേരു പറഞ്ഞാണ് മാംസഭക്ഷണം വിലക്കിയിരിക്കുന്നത്. ഇന്ന് ജില്ലയിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട തുടങ്ങിവയൊന്നും വിൽക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടർ മനോജ് സത്യവാൻ മഹാജൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കും എക്സിക്യൂട്ടീവ് ഓഫീസർമാർക്കും അദ്ദേഹം നിർദേശം നൽകിയിട്ടുമുണ്ട്.
ബഹിരാകാശസഞ്ചാരിയായ ഇന്ത്യൻ വംശജ സുനിത വില്യംസ് കഴിഞ്ഞദിവസം, കേരള സാഹിത്യോത്സവത്തിൽ പങ്കെടുത്ത് കോഴിക്കോട്ട് പറഞ്ഞ വാക്കുകൾ പുതിയതല്ല. പക്ഷേ, ഈ റിപ്പബ്ലിക് ദിനത്തിൽ പ്രസക്തമാണ്. “ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ നാം രാജ്യങ്ങളെ കാണില്ല; മറിച്ച് നമ്മൾ താമസിക്കുന്ന ഒരൊറ്റ ഇടമേ കാണൂ. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം. നമ്മൾ ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളവും ഒന്നാണ്. ഒരൊറ്റ ഗ്രഹത്തിൽ ഒരുമിച്ചാണു കഴിയുന്നത്.
എന്നിട്ടും എന്തിനാണ് കലഹിക്കുന്നതെന്നും പരസ്പരം എതിർക്കുന്നതെന്നും ആലോചിക്കുമ്പോൾ പ്രയാസമാണ്. നാം സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണ്.” എന്തിനാണു കലഹിക്കുന്നതെന്ന സുനിതയെ പ്രയാസപ്പെടുത്തുന്ന ചോദ്യത്തിന് ഒരുത്തരമുണ്ട്; അധികാര രാഷ്ട്രീയം. അത് ഒരു ഗ്രഹത്തിലെ മാത്രമല്ല, ഒരു രാജ്യത്തിലെയും പഞ്ചായത്തിലെയും മനുഷ്യരെ ഭിന്നിപ്പിക്കും. അപരൻ നമ്മുടെ വെള്ളം കുടിക്കുകയും നമ്മുടെ വായു ശ്വസിക്കുകയും ചെയ്യുന്നുവെന്ന് അതു നുണ പറയും. കൃത്രിമ ശത്രുക്കളെയും ദേശബോധത്തെയും ഉണ്ടാക്കും. തിരിച്ചറിവിനുള്ള റിപ്പബ്ലിക് ദിനമാണിന്ന്.
അതിവേഗം മാറുന്ന റിപ്പബ്ലിക്കിൽ പരന്പരാഗത ദൗത്യങ്ങളല്ല പ്രതിപക്ഷത്തിനുണ്ടാകേണ്ടത്. പ്രക്ഷോഭങ്ങളിൽനിന്നു നിയമപോരാട്ടങ്ങളിലേക്കു മാറേണ്ട കാലത്ത് രണ്ടുമല്ലാത്ത പ്രസ്താവനാ രാഷ്ട്രീയം പ്രയോജനപ്പെടില്ല. തെരഞ്ഞെടുപ്പ് വിദഗ്ധരേക്കാൾ, സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ജ്ഞാനികളെ ആവശ്യമായ കാലമാണിത്. ദേശീയത, മതം, ജാതി, വംശം, വർണം തുടങ്ങിയവയുടെ തീവ്ര പതിപ്പുകളുമായെത്തുന്നവരോട് അനുസരണക്കേടു കാണിക്കണം. അതിനുള്ള ഊർജം നിറച്ച ഭരണഘടനയെ ഇന്നു വായിച്ചടയ്ക്കരുത്. നാളെയുടെ ആയുധമാക്കണം. ഭൂമിയിൽനിന്നു ബഹിരാകാശത്തേക്കു നോക്കൂ; നക്ഷത്രങ്ങൾക്കൊപ്പം മനുഷ്യനിർമിത ബഹിരാകാശനിലയവും ശാന്തമായിരിക്കുന്നു; വെറുപ്പിന്റെ ഒരു തരിയുമില്ല കാണാൻ.
Editorial
ജോർജ് ഫ്ലോയ്ഡിനെ മറന്നോ? കടയിൽ 20 ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാരോപിച്ച് 2020 മേയിൽ അമേരിക്കയിലെ മിനസോട്ടയിൽ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തിൽ മുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊന്ന കറുത്ത വർഗക്കാരൻ! “എനിക്കു ശ്വാസം മുട്ടുന്നു” എന്നു പറഞ്ഞുകൊണ്ടിരുന്ന ജോർജിന്റെ മരണഫ്രെയിം കണ്ട ലോകം ജനാധിപത്യ അമേരിക്കയിലെ വർണവെറിയെയും ഭരണകൂട അതിക്രമങ്ങളെയും ചോദ്യംചെയ്തു.
പക്ഷേ, ഇതാ ജനാധിപത്യത്തിന്റെ ആൽബത്തിലെ ഈ കറുത്ത ചിത്രം ഇന്ത്യയിലേതാണ്. മാരക വായുമലിനീകരണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു സമീപം സമരത്തിനെത്തിയവരിലൊരാളെ ശ്വാസംമുട്ടിക്കുന്ന വിധത്തിൽ കൈകൊണ്ടു നിലത്തു തലയമർത്തിപ്പിടിച്ച് ഇരിക്കുന്ന പോലീസുകാരന്റെ ഫോട്ടോ. പറഞ്ഞുവരുന്നത്, വായുമലിനീകരണത്തെക്കുറിച്ചല്ല, പ്രതിഷേധങ്ങളുടെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ മലിനീകരണത്തെക്കുറിച്ചാണ്.
പ്രതിപക്ഷത്തെ കാണാതായതോടെയാണ് രാജ്യത്തു പലയിടത്തും കർഷകർക്കും വിദ്യാർഥികൾക്കും ആശമാർക്കുമൊക്കെ സമരത്തിനിറങ്ങേണ്ടിവന്നത്. കർഷകരുടേതൊഴികെ ഏതാണ്ടെല്ലാം അടിച്ചമർത്തപ്പെട്ടു. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, സർക്കാരുകൾ അതിനെ കൈകാര്യം ചെയ്യുന്നത് ഏകാധിപത്യ രീതിയിലായിരിക്കുന്നു. പ്രതിപക്ഷത്തെക്കുറിച്ചാണെങ്കിൽ, നിർജീവമല്ലെന്നു വേണമെങ്കിൽ പറയാം. പക്ഷേ, സജീവമല്ലെന്ന് ഉറപ്പായും പറയാം. ഇന്ത്യ ഗേറ്റിലെ ഫോട്ടോയിൽ പലതും തെളിയുന്നുണ്ട്.
ഡൽഹിയിലെ ഭയാനകമായ വായുമലിനീകരണത്തെക്കുറിച്ച് ‘ഇന്ത്യയെന്ന പുകപ്പുര’ എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ 13ന് ദീപിക മുഖപ്രസംഗമെഴുതിയിരുന്നു. വായുമലിനീകരണം മൂലം ആഗോളതലത്തില് പ്രതിവര്ഷം 25 ലക്ഷം പേർ മരിക്കുന്പോൾ അതിൽ 17.2 ലക്ഷവും ഇന്ത്യയിലാണെന്ന റിപ്പോർട്ടുകളും അതിൽ ചൂണ്ടിക്കാണിച്ചിരുന്നു. മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ മാസങ്ങളായി ഡൽഹിയിൽ അത് ഏകദേശം 400 ആണ്. പ്രതിപക്ഷമായ ‘ഇന്ത്യ’ മുന്നണി ഏറ്റെടുക്കേണ്ടിയിരുന്ന വിഷയമായിരുന്നു അത്.
പക്ഷേ, കോൺഗ്രസും ആം ആദ്മിയും ചില വഴിപാടുസമരങ്ങൾ നടത്തിയതൊഴിച്ചാൽ ഉത്തരവാദിത്വം നിർവഹിച്ചില്ല. അവരുടെ ഒഴിവിലാണ് ജനങ്ങൾക്കു സംഘടനകളുടെയോ താത്കാലിക സംവിധാനങ്ങളുടെയോ കീഴിൽ സമരത്തിനിറങ്ങേണ്ടിവന്നത്. ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം ‘ദില്ലി കോ-ഓർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ’ എന്ന സംഘടനയുടേതായിരുന്നു.
ഡൽഹി സർവകലാശാലയിലെയും ജെഎൻയുവിലെയും വിദ്യാർഥികൾ പങ്കെടുത്ത ആ സമരം മാവോവാദി ബന്ധത്തിന്റെ പേരിൽ വിവാദത്തിലായിക്കഴിഞ്ഞു. പോലീസിനെതിരേ പെപ്പർ സ്പ്രേ ഉപയോഗിച്ചതും മാവോ നേതാവിന്റെ പേര് പ്ലക്കാർഡിൽ എഴുതിയതുമാണ് കാരണം. ഉള്ളതായാലും ഇല്ലാത്തതായാലും പ്രതിഷേധക്കാരെ വലിച്ചിഴച്ചതിനും ഒരാളെ നിലത്തിട്ടു ശ്വാസംമുട്ടിച്ചതിനും വായുമലിനീകരണത്തിനും മുകളിൽ മാവോ ബന്ധം പ്രതിഷ്ഠിച്ചേക്കാം. മാവോബന്ധമില്ലാത്ത ‘ശുദ്ധ പ്രതിപക്ഷം’ അല്ലലില്ലാത്ത വൈറ്റ് കോളർ രാഷ്ട്രീയം തെരഞ്ഞെടുക്കുകയും ചെയ്തു.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും, ഇന്ത്യൻ ജനാധിപത്യം രണ്ടു സ്വഭാവങ്ങളിലേക്കു ചുരുങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭരിക്കുന്പോൾ ഫാസിസ്റ്റും പ്രതിപക്ഷത്തിരിക്കുന്പോൾ ഫാസിസ്റ്റ് വിരുദ്ധവുമാകുന്ന സ്ഥാനാധിഷ്ഠിത സ്വഭാവം. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കു പിന്തുണ നൽകിയാലേ ഫണ്ട് അനുവദിക്കൂ എന്നു പറഞ്ഞത്, മഹാരാഷ്ട്ര എൻഡിഎ സർക്കാരിലെ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറാണ്.
നാളെ ഭരണത്തിൽനിന്ന് പുറത്താകുകയും മറ്റൊരാൾ ഇതു പറയുകയും ചെയ്താൽ അദ്ദേഹം ഇതിനെ ഭരണകൂട ഫാസിസമെന്നു വിളിച്ചുകളയും. കേരളത്തിൽ ഏറ്റവും വരുമാനം കുറഞ്ഞ ആശമാർ തുച്ഛ വേതനവർധനയ്ക്കുവേണ്ടി നടത്തിയ സമരത്തെ ചവിട്ടിയരച്ചത് സിപിഎമ്മിന്റെ സർക്കാരാണ്. അതിലും മാവോ ബന്ധം ആരോപിക്കപ്പെട്ടിരുന്നു.
പക്ഷേ, ബിജെപി സർക്കാർ നടപ്പാക്കിയതും 40 കോടി തൊഴിലാളികളെ ബാധിക്കുന്നതുമായ തൊഴിൽ നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്പോൾ ആശമാരുടെ മുഖം അവസരവാദത്തിനു തടസമല്ല. പ്രതിപക്ഷത്തിന്റേതല്ലാത്തതിനാൽ ന്യായമായ സമരങ്ങൾപോലും അടിച്ചമർത്തപ്പെടാൻ സാധ്യതയേറി. ഇന്ത്യ ഗേറ്റിൽ മാത്രമല്ല, നിയമസഭാ ഗേറ്റുകളിലൊക്കെ ഈ കഴുത്തുഞെരിക്കൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടത്ത് അവർ ഭരിക്കുന്നവരായിരിക്കും. മറ്റൊരിടത്ത് പ്രതിപക്ഷവും.
നിരാശാഭരിതമായൊരു ഉപസംഹാരത്തിന്റെ സ്ഥിതി രാജ്യത്തില്ല. പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുന്നു എന്നതുപോലെ പ്രധാനമാണ്, ഭരണകൂടങ്ങളെ ചെറുക്കാൻ ധൈര്യമുള്ള വിദ്യാർഥികളും സ്ത്രീകളും കർഷകരും തൊഴിലാളികളും വ്യക്തികളും ബാക്കിയുണ്ട് എന്നത്. ദുർബലമായ പ്രതിപക്ഷത്തിന്റെ ഇടങ്ങളെ അതു നികത്തിയില്ലെങ്കിലും വോട്ട് ചെയ്യുന്നതിനപ്പുറം ജനാധിപത്യത്തിൽ പങ്കെടുക്കുന്നവർ പ്രതീക്ഷയാണ്. പക്ഷേ, ഇന്ത്യ ഗേറ്റിലെ യുവാവ് ശ്വാസം മുട്ടിയത് അയാൾക്കുവേണ്ടി മാത്രമല്ലെന്ന് നാം തിരിച്ചറിയണം. അയാളുടെ പേരു തിരയേണ്ടതില്ല, നമ്മുടെ പേരു വിളിച്ചാൽ മതി.